Connect with us

Featured

ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്

Published

on


ദുബായ്: ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാംപ്യന്‍മാര്‍. പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254ന് കളി പൂര്‍ത്തിയാക്കി.

തുടക്കത്തില്‍ അക്രണോത്സുകരായി കളിച്ച ഇന്ത്യ ഗില്ലും (50 പന്തില്‍ 31) പിന്നാലെ വിരാട് കോലിയും (1) വീണതോടെ പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു. അതോടെ സ്‌കോറിംഗും സാവകാശത്തിലായി.

41 പന്തില്‍ അര്‍ധ സെഞ്ച്വറിയും പുറത്താകുമ്പോള്‍ 83 പന്തില്‍ 76 റണ്‍സുമെടുത്ത രോഹിത് ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ നല്‍കി. കൂടെ ഗില്ലും ചേര്‍ന്നപ്പോള്‍ സാവകാശത്തില്‍ കളി ഇന്ത്യയുടെ കൈപിടിയിലായി.

ഇന്ത്യയെ പോലെ സ്പിന്‍ ബൗളര്‍മാരെ ഉപയോഗിച്ചാണ് ന്യൂസിലാന്റും മികവ് കാണിച്ചത്. എന്നാല്‍ ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു

പിന്നാലെ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും സമ്മര്‍ദ രഹിതമായി കളിയെ മുന്നോട്ടു നയിച്ചത് ഇന്ത്യക്ക് നേട്ടമായി. 18 പന്തില്‍ 18 റണ്‍സെടുത്ത പാണ്ഡ്യ പുറത്താകുമ്പോള്‍ ഇന്ത്യന്‍ വിജയം 11 റണ്‍സ് മാത്രം അകലെയായിരുന്നു. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ രാഹുലിനൊപ്പം കളി പൂര്‍ത്തിയാക്കി. രാഹുല്‍ 33 പന്തില്‍ 34 റണ്‍സും ജഡേജ 6 പന്തില്‍ 9 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്റിന് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 101 പന്തില്‍ 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ന്യൂസിലാന്റിന് പൊരുതാനുള്ള വഴിയുണ്ടാക്കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മിച്ചല്‍ ബ്രേസ്വെല്‍ 40 പന്തില്‍ 53 റണ്‍സെടുത്ത് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു.

രചിന്‍ രവീന്ദ്രയെയും (37) കെയ്ന്‍ വില്യംസണെയും (11) പുറത്താക്കിയ കുല്‍ദീപ് യാദവിന്റെ ഇരട്ട പ്രഹരമാണ് തുടക്കത്തില്‍ തന്നെ കിവീസിനു തിരിച്ചടി നല്‍കിയത്. വില്‍ യങ്ങും (15) ഗ്ലെന്‍ ഫിലിപ്‌സും (34) വരുണ്‍ ചക്രവര്‍ത്തിക്കും ഇരകളായി. പേസ് ബൗളിങ്ങിനെ തീരെ സഹായിക്കാത്ത വിക്കറ്റില്‍ വരുണ്‍ ആറാം ഓവറില്‍ തന്നെ പന്തെറിയാനെത്തിയിരുന്നു. മുഹമ്മദ് ഷമി ഒന്‍പത് ഓവറില്‍ 74 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റില്ലാത്ത മൂന്നോവറില്‍ 30 റണ്‍സും വഴങ്ങി. പത്തോവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി.


error: Content is protected !!