Connect with us

Featured

കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നഷ്ടമായത് 1180 കോടി രൂപയെന്ന് പഠനം

Published

on


കൊച്ചി: കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടും അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കാമെന്ന പ്രതീക്ഷയിലും വിദേശങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ പ്രവാസികള്‍ക്ക് തിരികെ കിട്ടാനുള്ള ശമ്പള- ആനുകൂല്യ ഇനത്തിലെ തൂക 1180 കോടിയോളം രൂപയെന്ന് പഠനം. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ്സ് സ്റ്റഡീസ് (സി ഐ എം എസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോവിഡിനെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ മുടങ്ങിയ ശമ്പളം, ജോലി ചെയ്ത വര്‍ഷങ്ങളിലെ ആനുകൂല്യങ്ങള്‍, ഓവര്‍ ടൈം തുക, അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് നഷ്ടമായത്. കോവിഡ് പ്രതിസന്ധി വിദേശ രാജ്യങ്ങളിലെ കമ്പനികളും തൊഴില്‍ ദാതാക്കളും മുതലെടുക്കുകയായിരുന്നുവെന്നും പഠനം പറയുന്നു. കോവിഡ് പ്രതിസന്ധിയായതോടെ താത്ക്കാലികമായി അവധിയെടുത്ത് നാട്ടിലെത്തുകയും തിരികെ പോയി ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്ന പലര്‍ക്കും ജോലി തുടരേണ്ടതില്ലെന്നും വിസ പുതുക്കുന്നില്ലെന്നുമുള്ള അറിയിപ്പുകള്‍ കമ്പനികളും തൊഴില്‍ ദാതാക്കളും നല്കിയിട്ടുണ്ട്.
കൃത്യമായ രേഖകളുടെയും വിദേശ രാജ്യങ്ങളിലെ വേതന വ്യവസ്ഥ പ്രകാരം കണക്ക് കൂട്ടിയതിന്റെ അടിസ്ഥാനത്തിലും വിദേശത്ത് നിന്ന് തിരികെയെത്തിയ 3345 പ്രവാസി തൊഴിലാളികളിലാണ് സിംസ് പഠനം നടത്തിയത്. വേതന മോഷണത്തിന് ഇരയായ 397 തൊഴിലാളികള്‍ക്ക് 62 കോടിയിലേറെ രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്.
ജൂലൈ മൂന്നിലെ നോര്‍ക്ക റൂട്‌സ് കണക്കു പ്രകാരം വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് തിരികെ വന്നവരുടെ എണ്ണം 10,73,673 ആണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ 118,000ത്തോളം പേര്‍ക്ക് അവരുടെ ശമ്പള വേതന ആനുകൂല്യങ്ങള്‍ കിട്ടാനുണ്ടെന്നും അതില്‍ ഒരാള്‍ക്ക് ലഭിക്കാനുള്ളത് ശരാശരി ഒരു ലക്ഷം രൂപയാണെന്ന് കണക്കാക്കി മൂല്യ നിര്‍ണയം നടത്തുമ്പോഴാണ് 1130 കോടി രൂപയിലെത്തിച്ചേരുന്നത്. എന്നാല്‍ യഥാര്‍ഥ കണക്കുകളും ശരാശരി തുകയും ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്.
വന്ദേ ഭാരത് മിഷന്‍ വഴി നാട്ടിലെത്തിയ പ്രവാസികളില്‍ നിന്നും ഇതിന്റെ യഥാര്‍ഥ ചിത്രം കണക്കാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് സിംസ് ആവശ്യപ്പെടുന്നത്. പുനരധിവാസ സമയത്ത് തന്നെ തൊഴില്‍ നഷ്ടപ്പെടുത്തി നാട്ടിലേക്ക് ഹതാശരായി വിമാനം കയറിയവരില്‍ നിന്നും വിവരം ശേഖരിക്കാനുള്ള സാഹചര്യമാണ് വിദേശകാര്യ മന്ത്രാലയം നഷ്ടപ്പെടുത്തിയതെന്നും സിംസ് പഠനത്തില്‍ കുറ്റപ്പെടുത്തുന്നു.


error: Content is protected !!