

ഗാസ: ഇസ്രായേല്‍ അധിനിവേശ സേന നാസര്‍ ആശുപത്രിയുടെ പരിസരത്ത് തെക്കന്‍ ഗാസയിലെ ശ്മശാനങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ മോഷ്ടിച്ചതായി ഖുദ്സ് ന്യൂസും സിറ്റിസണ്‍ ജേണലിസ്റ്റുകളും റിപ്പോര്‍ട്ട് ചെയ്തു.

കുറഞ്ഞത് ഏഴായിരം ഫലസ്തീനികള്‍ അഭയം പ്രാപിക്കുന്ന നാസര്‍ ആശുപത്രിയുടെ പരിസരം ലക്ഷ്യമാക്കി തെക്കന്‍ ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം ശക്തമാക്കി. പ്രദേശം ഒഴിയാന്‍ ഫലസ്തീനികളെ നിര്‍ബന്ധിതരാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം.

ഗാസയിലെ പലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ ബിസാന്‍ ഔദ തന്റെ ഇന്‍സ്റ്റാഗ്രാമിലെ വീഡിയോയില്‍ നാസര്‍ ആശുപത്രിക്ക് നേരെയുള്ള ആക്രമണം ഇസ്രായേലിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് പറഞ്ഞു.
ഡസന്‍ കണക്കിന് ആളുകളാണ് പോകാന്‍ സ്ഥലം കണ്ടെത്താനാകാതെ നീങ്ങുന്നതെന്നാണ് ബിസാന്‍ വീഡിയോയില്‍ പറയുന്നത്. കാര്‍പെറ്റ് ബോംബിംഗും ബോംബാക്രമണവും തുടരുമ്പോള്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്താന്‍ അവര്‍ ആശുപത്രിക്ക് ചുറ്റുമുള്ള സ്‌കൂളുകളിലേക്കോ അഭയാര്‍ഥി ക്യാമ്പിലേക്കോ പോകാനാണ് ശ്രമിക്കുന്നതെന്നും പറയുന്നു.
വീഡിയോയില്‍ ബോംബിംഗിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. തങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുന്നതായും തനിക്ക് അതിനെ അതിജീവിക്കാനോ മറ്റെവിടെയെങ്കിലും പോകാനോ കഴിയുമോ എന്നറിയില്ലെന്നും ആശുപത്രികള്‍ക്കെതിരായ യുദ്ധമാണിതെന്നും ഔദ കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി (വാഫ) പ്രകാരം ഖാന്‍ യൂനിസിനെതിരായ മാരകമായ ആക്രമണത്തില്‍ ഇസ്രായേല്‍ കുറഞ്ഞത് 23 പേരെയാണ് കൊലപ്പെടുത്തിയത്. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,448 ആയി ഉയര്‍ന്നു.
അല്‍-അമല്‍ ഹോസ്പിറ്റലിന് സമീപവും വ്യോമാക്രമണം ലക്ഷ്യമിടുന്നുണ്ട്. രോഗികള്‍, പരിക്കേറ്റവര്‍, മെഡിക്കല്‍ സ്റ്റാഫ്, അഭയം തേടുന്ന പലായനം ചെയ്ത ആളുകള്‍ എന്നിവരില്‍ പരിഭ്രാന്തിയും ഭീതിയും പരത്തുന്നുവെന്നും വഫ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍ അല്‍ അമാല്‍ ആശുപത്രിയുടെ കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സ്ഥിരീകരിച്ചു.
അതേ രാത്രിയില്‍ ഇസ്രായേല്‍ അധിനിവേശ സേന ഖാന്‍ യൂനിസിലെ അല്‍- നംസാവിയിലെ ഒരു ശ്മശാനം നശിപ്പിക്കുകയും ‘നിരവധി മൃതദേഹങ്ങള്‍’ മോഷ്ടിക്കുകയും ചെയ്തതായി ഖുദ്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി വംശഹത്യയുടെ തുടക്കം മുതല്‍ ഫലസ്തീന്‍ മൃതദേഹങ്ങള്‍ മോഷ്ടിക്കുന്നത് ഗാസയില്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗാസയിലെ അല്‍-തുഫ സെമിത്തേരിയില്‍ നിന്ന് 1,100 ശവക്കുഴികള്‍ കുഴിച്ച് ബുള്‍ഡോസര്‍ ചെയ്ത ശേഷം ഇസ്രായേലി സൈന്യം 150 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ മോഷ്ടിച്ചതായി ജനുവരി ആറിന് ഗാസയുടെ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
80 മൃതദേഹങ്ങള്‍ ഇസ്രായേല്‍ തിരിച്ചയച്ചതായി ഡിസംബര്‍ 26ന് ഗാസ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. അവയില്‍ ചിലത് അവയവമോഷണത്തിന്റെയും മറ്റ് മാറ്റങ്ങളുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹങ്ങളുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്താന്‍ ഇസ്രായേലി അധിനിവേശ സേന വിസമ്മതിച്ചിരുന്നു.
ഫീല്‍ഡ് ഡോക്യുമെന്റേഷന്റെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പിലെ നിരവധി ഖബര്‍സ്ഥാനുകളെ ആവര്‍ത്തിച്ച് ലക്ഷ്യം വച്ചതായി ഡിസംബര്‍ 14ന് ഒരു യൂറോ-മെഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇസ്രായേല്‍ സൈനികര്‍ ശവക്കുഴികള്‍ കുഴിച്ച് നിരവധി മൃതദേഹങ്ങളുടെ അവയവങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തി.
യൂറോ-മെഡ് പ്രകാരം 183ലധികം ആരോഗ്യ സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഗാസയ്ക്കെതിരായ വംശഹത്യ യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ആശുപത്രികളും വൈദ്യന്മാരും ഉള്‍പ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഗാസയിലെ 36 ആശുപത്രികളില്‍ 15 എണ്ണം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ.

