
നൂറോളം മലയാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ദുബൈ: ചോക്കളേറ്റു പോലെ പൊടിഞ്ഞലിഞ്ഞ ജോലി തട്ടിപ്പില്‍ പെട്ടത് മലയാളികളടക്കമുള്ള നിരവധി പേര്‍. യു എ ഇയിലെ ഖോര്‍ഫുകാനിൽ ചോക്കളേറ്റ് കമ്പനിയിലേക്കെന്ന് പറഞ്ഞ് നടത്തിയ വന്‍ തൊഴില്‍ തട്ടിപ്പിന്റെ ഇരകളാണ് അജ്മാനില്‍ പ്രയാസത്തിലായിരിക്കുന്നത്.

ഖോര്‍ഫുക്കാനിലെ ചോക്ലേറ്റ് കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലേക്ക് സി വി അയച്ചവരാണ് തട്ടിപ്പില്‍പെട്ടത്.
ജോലിക്ക് അപേക്ഷിച്ചവരോടെല്ലാം പരിചയമുള്ളവരെ കൂടി ഇതിന്റെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തില്‍നിന്നും മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപവരെ ഈടാക്കി. പണം നിക്ഷേപിക്കാന്‍ പല അക്കൗണ്ടുകളും നല്‍കി. കൂടുതല്‍പേരെ ചേര്‍ത്താല്‍ വിസയുടെ ഫീസിലും ടിക്കറ്റ് നിരക്കിലും ഇളവുണ്ടാകും എന്നും വാഗ്ദാനമുണ്ടായിരുന്നു.

തട്ടിപ്പിന്റെ ഇരകള്‍ നിലവില്‍ അജ്മാനില്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്. ഫാമിലി സ്റ്റാറ്റസ് നല്‍കാം എന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് അമ്മയും രണ്ട് മക്കളും ഭര്‍ത്താവുമായി ഒരു യുവതി എത്തിയത്. പരസ്യത്തില്‍ പറയുന്ന കമ്പനി തന്നെ നിലവിലില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
തട്ടിപ്പിന് നേതൃത്വം നല്‍കി എന്ന് പറയപ്പെടുന്ന അമീര്‍ മുസ്തഫയെ ആരും നേരില്‍ കണ്ടിട്ടില്ല. അജ്മാനിലെ ചില സന്മനസുകളുടെയും സംഘടനകളുടെയും കാരുണ്യത്തിലാണ് ഇരകളില്‍ പലരും.

