
തെഹ്‌റാന്‍: ഇറാന്റെ സൈനിക- രാഷ്ട്രീയ നേതാക്കള്‍ മുജ്തബ ഖംനെയിക്കു വിശ്വാസം പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ തന്റെ പിതാവ് ആയത്തുല്ല അലി ഖംനെയിയുടെ പിന്മുറക്കാരനായി രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കയും ഇസ്രായേലും ഇറാനിലെ വിവിധ പ്രദേശങ്ങളില്‍ ബോംബാക്രമണം തുടരുകയാണ്. ക്വം നഗരത്തിലും തെഹ്‌റാനിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെഹ്‌റാനിലെ എണ്ണ സൗകര്യങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് നഗരമൊട്ടാകെ വിഷവാതക പുക പരന്നതായും റിപ്പോര്‍ട്ടുണ്ട്.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരെ ആദരിക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തതിന് ശേഷം എട്ടാമത്തെ അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഇറാന്റെ തിരിച്ചടിക്കിടെ സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് നഗരത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതേസമയം ലെബനോണില്‍ ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള വെടിവെപ്പുകള്‍ തുടരുന്നതിനാല്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വീടുവിട്ട് ഒഴിയേണ്ടിവന്നു.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ആയത്തുല്ല അലി ഖംനെയി കൊല്ലപ്പെട്ടതിന് ഒരാഴ്ചയ്ക്കു ശേഷമാണ് ഇറാന്‍ മുജ്തബ ഖംനെയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചത്.
56കാരനായ മുജ്തബ ഖംനെയിയെ ഞായറാഴ്ചയാണ് മതപണ്ഡിതര്‍ അലി ഖംനെയിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ 47 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇറാനെ നയിക്കാനുള്ള ചുമതലയാണ് മുസ്തഫ ഖംനെയിക്ക് ലഭിച്ചിരിക്കുന്നത്.
ഇറാനിലെ പ്രധാന നേതാക്കളും ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്പ്‌സും (ഐ ആര്‍ ജി സി) സായുധസേനയും പുതിയ നേതാവിന് പിന്തുണ പ്രഖ്യാപിച്ചു.
സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറി അലി ലാരിജാനി രാജ്യത്തിന്റെ സുരക്ഷാ തന്ത്രം ഏകോപിപ്പിക്കാനുള്ള ചുമതലയോടുകൂടി പുതിയ പരമോന്നത നേതാവുമായി ബന്ധപ്പെട്ട് ഐക്യം ആവശ്യമാണെന്ന് ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് പുതിയ പരോന്നത നേതാവിനെ പിന്തുടരുന്നത് ‘മതപരവും ദേശീയവുമായ കടമ’ ആണെന്ന് പറഞ്ഞു.
മുജ്തബ ഖംനെയി ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി പരമോന്നത നേതാവിന്റെ ആഭ്യന്തര വൃത്തത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയായി അദ്ദേഹം തുടരുകയാണ്. ഐ ആര്‍ ജി സിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.
മുജ്തബ ഖംനെയിയുടെ നിയമനം ഇറാനിലെ കടുത്ത നിലപാട് സ്വീകരിക്കുന്ന വിഭാഗങ്ങള്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നുവെന്ന സൂചനയായി വിശകലനങ്ങള്‍ വിലയിരുത്തുന്നു.
തന്റെ പിതാവിന്റെ നിലപാടുകള്‍ തന്നെയാണ് മുജ്തബയും സ്വീകരിക്കുന്നതെന്നും അതിനാല്‍ കടുത്ത സമീപനം സ്വീകരിക്കുന്ന ഒരു നേതാവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മിതത്വം പ്രതീക്ഷിക്കാനില്ലെന്നും അല്‍ ജസീറയിലെ വിശകലന വിദഗ്ധന്‍ അലി ഹാഷിം പറഞ്ഞു. തന്റെ പിതാവിന്റെ ഗേറ്റ് കീപ്പറായിരുന്നു അദ്ദേഹമെന്നും അലി ഹാഷിം വിശേഷിപ്പിച്ചു. എന്നാല്‍ യുദ്ധം അവസാനിക്കുകയും അദ്ദേഹം അധികാരത്തില്‍ തുടരുകയും ചെയ്താല്‍ ഇറാനിന് പുതിയ വഴികള്‍ തേടാനുള്ള സാധ്യത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ബെയ്‌റൂത്തിലെ പൊതുപോളിസി ഫെലോ റാമി ഖൂരിയുടെ അഭിപ്രായത്തില്‍ ഖംമനെയിയുടെ നിയമനം ‘തുടര്‍ച്ച’ സൂചിപ്പിക്കുന്നതാണെന്നും പുതിയ പരമോന്നത നേതാവ് യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകുമോ എന്നത് പിന്നീട് മാത്രമേ വ്യക്തമാകൂ എന്നും പറഞ്ഞു.
അതേസമയം, ഈ നിയമനം ഒരു വെല്ലുവിളി കൂടിയാണെന്ന് ഖൂരി വിലയിരുത്തി. ഇറാനിലെ സംവിധാനത്തെ ഇല്ലാതാക്കണമെന്നായിരുന്നു അമേരിക്കയും ഇസ്രായേലും ആഗ്രഹിച്ചതെങ്കിലും ഇപ്പോള്‍ അവരുടെ മുമ്പില്‍ പിതാവിനേക്കാള്‍ കടുത്ത നിലപാടുള്ള വ്യക്തിയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പരമോന്നത നേതാവ് ശത്രുക്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരാളല്ല, മറിച്ച് അവര്‍ വെറുക്കുന്ന ഒരാളായിരിക്കണമെന്നതാണ് മരിച്ച ഖംമനെയിയുടെ ഉപദേശമെന്നാണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ അംഗമായ ഹൈദരി അലകസിര്‍ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍പ് മുജ്തബ ഖംമനെയിയുടെ നിയമനം ‘അംഗീകരിക്കാനാവാത്തത്’ ആണെന്ന് പറഞ്ഞതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇസ്രായേല്‍ സൈന്യം മുന്‍പ് തന്നെ ഖാമനെയിയുടെ പകരക്കാരനെ പോലും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഞായറാഴ്ച വീണ്ടും ട്രംപ് പ്രസ്താവിച്ചത് വാഷിംഗ്ടണിന്റെ അംഗീകാരം ഇല്ലാതെ ഇറാന്റെ പുതിയ സുപ്രീം ലീഡര്‍ അധികകാലം നിലനില്‍ക്കില്ല എന്നാണ്. ഇറാനിയന്‍ അധികാരികള്‍ ഈ പ്രസ്താവന തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഇറാനികള്‍ തന്നെയാണെന്ന് അവര്‍ വ്യക്തമാക്കി.
ഇറാന്റെ വിധി തീരുമാനിക്കുക അഭിമാനമുള്ള ഇറാനിയന്‍ ജനതയാണെന്നും ജെഫ്രി എപ്സ്റ്റീനിന്റെ സംഘമല്ലെന്നും വെള്ളിയാഴ്ച പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ട്രംപിന്റെ അഭിപ്രായത്തെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

