

റാമല്ല: ഇസ്രായേലി ജയില്‍ ക്ലിനിക്കില്‍ ഫലസ്തീന്‍ തടവുകാരന്‍ ഖാദര്‍ അദ്നാന്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും പറഞ്ഞു. 67 ദിവസമായി നിരാഹാര സമരത്തിലാണ് അദ്ദേഹം.

ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിലെ മുതിര്‍ന്ന അംഗമായ 44കാരന്‍ അദ്നാന്‍ ഫെബ്രുവരി അഞ്ചിനാണ് ഇസ്രായേലിന്റെ റെയ്ഡില്‍ വീട്ടില്‍ നിന്നും അറസ്റ്റിലായത്. റെയ്ഡില്‍ അറസ്റ്റിലായതുമുതല്‍ ഇസ്രായേല്‍ ജയിലുകളില്‍ തടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിവരികയാണ്.

67 ദിവസമായി തുടരുന്ന നിരാഹാരത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി. അദ്ദേഹം ഒന്നിലധികം തവണ ബോധരഹിതനായതായും കഠിനമായ തലകറക്കവും ബലഹീനതയും അനുഭവിക്കുന്നതായി റാമല്ലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാന്‍ഡ മൂസ പറഞ്ഞു.
തന്റെ ഭര്‍ത്താവ് മരിക്കുകയാണെന്നും ഇസ്രായേല്‍ ജയില്‍ ഭരണകൂടം അദ്ദേഹത്തെ സിവിലിയന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ വിസമ്മതിച്ചതായും റാന്‍ഡ മൂസ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റാന്‍ തങ്ങള്‍ ഒന്നിലധികം തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അഭ്യര്‍ഥന എല്ലായ്‌പ്പോഴും നിരസിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.
2004 മുതല്‍ 11 തവണയെങ്കിലും ജയിലില്‍ കിടന്നിട്ടുള്ള അദ്നാന്‍ ഇസ്രായേല്‍ ജയിലുകള്‍ക്കുള്ളിലെ ഫലസ്തീന്‍ തടവുകാരുടെ വക്താവായിരുന്നു. 2004-ല്‍ അറസ്റ്റിനുശേഷം, ഭരണപരമായ തടങ്കലില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ നിരാഹാര സമരം. ഫലസ്തീനികളെ ആറുമാസത്തേക്ക് കുറ്റം ചുമത്താതെ തടവിലിടാന്‍ ഇസ്രായേലിനെ അനുവദിക്കുന്ന ഒരു വിവാദ സമ്പ്രദായത്തിനെതിരായിരുന്നു നിരാഹാരം.
ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായാണ് പലരും നിരാഹാര സമരം കാണുന്നത്. തടങ്കലില്‍ കഴിയുമ്പോള്‍ അദ്നാന്‍ നടത്തുന്ന അഞ്ചാമത്തെ സമരമാണിത്. 2012-ല്‍ 67 ദിവസത്തെ നീണ്ടു നിന്ന നിരാഹാര സമരത്തില്‍ ഭരണപരമായ തടങ്കലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിനെ ഇസ്രയേലും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ഭീകര സംഘടനയായാണ് പ്രഖ്യാപിച്ചത്. ‘പ്രാദേശിക സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍’ തുടങ്ങിയ കാരണങ്ങളാല്‍ ഇസ്രായേല്‍ വര്‍ഷങ്ങളായി അദ്‌നാനെ ഭരണപരമായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് എല്ലായ്‌പ്പോഴും നിഷേധിക്കുന്ന അദ്ദേഹത്തിന്റെ കുടുംബം, ഇത്തവണ അദ്‌നാനെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലേക്ക് മാറ്റിയിട്ടില്ലെങ്കിലും ഇസ്രായേലി പ്രോസിക്യൂട്ടര്‍മാര്‍ നിരവധി കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറയുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന് തെക്ക് അറാബ പട്ടണത്തിലെ വീട്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ട നിമിഷം മുതല്‍ അദ്‌നാന്‍ തന്റെ നിരാഹാര സമരം ആരംഭിച്ചു. അറസ്റ്റ് നിരസിക്കാനുള്ള ഒരു മാര്‍ഗമായിരുന്നു ഇത്. അതിനുശേഷം അദ്ദേഹത്തിന്റെ വിചാരണ പലതവണ മാറ്റിവച്ചു.
അദ്ദമീര്‍ പ്രിസണര്‍ സപ്പോര്‍ട്ട് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച അദ്‌നാനെ പാര്‍പ്പിച്ചിരിക്കുന്ന റംല പ്രിസണ്‍ ക്ലിനിക്കില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് അദ്‌നാന്റെ സഹോദരന്‍ മുഹമ്മദ് അദ്നാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭിഭാഷകന്‍ കുടുംബത്തെ അറിയിച്ചു.
പതിവായി ബോധക്ഷയം ഉണ്ടാകുന്നതിനു പുറമേ തന്റെ സഹോദരന് കേള്‍വിക്കുറവും കാഴ്ച വൈകല്യവും നെഞ്ചില്‍ കടുത്ത സമ്മര്‍ദ്ദവും ശരീരമാസകലം രോഗാവസ്ഥയും മഞ്ഞനിറത്തിലുള്ള ഛര്‍ദ്ദിയും അനുഭവപ്പെടുന്നുവെന്ന് മുഹമ്മദ് അദ്‌നാന്‍ പറഞ്ഞു.
തിങ്കളാഴ്ച അദ്നാന്‍ ബോധരഹിതനായി നിലത്ത് വീഴുകയും തലയിലും താഴത്തെ തോളിലും ഇടിക്കുകയും ചെയ്തു. തന്റെ സെല്ലില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നിട്ടും ഒരു ഗാര്‍ഡിന്റെയും സഹായമില്ലാതെ അയാള്‍ വളരെ നേരം നിലത്ത് കിടന്നതായും അഭിഭാഷകന്‍ കുടുംബത്തോട് പറഞ്ഞു.
അതുകൊണ്ടാണ് അദ്ദേഹത്തെ സിവിലിയന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിലുപരി ജയിലര്‍മാര്‍ ബോധപൂര്‍വം ശല്യപ്പെടുത്തുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നതായും ഓരോ അരമണിക്കൂറിലും സെല്ലില്‍ ഇരച്ചുകയറുകയും അതില്‍ പ്രകാശം തെളിയിക്കുകയും ചെയ്യുന്നു മുഹമ്മദ് അദ്‌നാന്‍ പറഞ്ഞു.
സുരക്ഷാ നിരോധനത്തിന്റെ മറവില്‍ തന്നെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഒമ്പത് മക്കളെയും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഇസ്രായേല്‍ ഇതുവരെ അനുവദിച്ചില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ പ്രമുഖ ഇസ്‌ലാമിക് ജിഹാദ് നേതാവായാണ് അദ്‌നാന്‍ കണക്കാക്കപ്പെടുന്നത്. ബേക്കറി നടത്തിപ്പുകാരനായ അദ്ദേഹം ഫലസ്തീന്‍ തടവുകാര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സജീവമാണ്, അവരെ പിന്തുണയ്ക്കുന്നതിനായി നടക്കുന്ന പരിപാടികളില്‍ പതിവായി പങ്കെടുക്കുന്നു.
അദ്‌നാന്റെ കേസില്‍ ശ്രദ്ധ ചെലുത്താനും വളരെ വൈകുന്നതിന് മുമ്പ് മോചിപ്പിക്കാന്‍ ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സഹായിക്കണമെന്നും അദ്ദേഹത്തിന്റെ ഭാര്യ വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളോട് അഭ്യര്‍ത്ഥിച്ചു.
നിരാഹാരസമരം നീട്ടുന്നതിനാണ് അദ്നാനെ മോചിപ്പിക്കണമെന്ന ആവശ്യം ഇസ്രായേല്‍ ബോധപൂര്‍വം അവഗണിക്കുന്നതെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് മേധാവി ഖദ്ദൂറ ഫാരെസ് പറഞ്ഞു.
ഫലസ്തീനിയന്‍ പ്രിസണേഴ്സ് ക്ലബ്ബിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ എണ്ണം നിലവില്‍ 4,700 ആണ്. അവരില്‍ 1,000 പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലാണ്. അതേസമയം ഈ വര്‍ഷം ആദ്യം മുതല്‍ ഇസ്രായേല്‍ സേന കുറഞ്ഞത് 1,300 അറസ്റ്റുകളെങ്കിലും നടത്തിയിട്ടുണ്ട്.
(മിഡില്‍ ഈസ്റ്റ് ഐയില്‍ ഫൈഹ ഷഹലാഷിന്റെ റിപ്പോര്‍ട്ടിന് കടപ്പാട്)

