അര്‍ബുദ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന ‘നന്മരത്‌ന’

Web Desk
2 Min Read

കോട്ടയം: അര്‍ബുദ രോഗികള്‍ക്ക് തന്റെ തലമുടി പൂര്‍ണമായും മുറിച്ചു നല്‍കിയ ആര്യരത്‌ന അന്താരാഷ്ട്ര വനിതാദിനത്തില്‍ നന്മയുടെ രത്‌നമായി. കോട്ടയം കുറിച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബി ബാച്ച് വിദ്യാര്‍ഥിനിയാണ് ആര്യരത്‌ന എ പി.

city exchange

ഈ സ്‌കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ആര്യരത്നയുടെ മനസ്സില്‍ അര്‍ബുദ രോഗികള്‍ക്ക് തന്റെ മുടി പൂര്‍ണമായും മുറിച്ച് നല്‍കണമെന്ന ആഗ്രഹമുണ്ടായത്. ഇതേ സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥിനിയും നാട്ടുകാരിയുമായ കുട്ടി കാന്‍സര്‍ ബാധിതയാവുകയും ചികിത്സയ്ക്കായി തിരുവനന്തപുരം ആര്‍ സി സിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ അര്‍ബുദ രോഗികള്‍ക്ക് ഉണ്ടാകാവുന്ന മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ആര്യ അച്ഛനമ്മമാരില്‍ നിന്നും മനസ്സിലാക്കിയിരുന്നു. വിഗ് പോലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കായി പലരും മുടി മുറിച്ചു നല്‍കാറുണ്ടെന്ന അറിവ് കുട്ടിയെ സ്വാധീനിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം പ്ലസ് വണ്‍ ഹിന്ദി ക്ലാസ്സില്‍ വച്ച് രേഖ ടീച്ചര്‍ പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനിടയില്‍ അര്‍ബുദ രോഗികളെക്കുറിച്ചും പരാമര്‍ശിച്ചപ്പോഴായിരുന്നു ആര്യയുടെ പഴയ ആഗ്രഹം വീണ്ടും ഉണര്‍ന്നത്.

വീട്ടിലെത്തിയ ഉടന്‍ അമ്മയോട് മുടി മുറിച്ചു കൊടുക്കുന്നതിനെപ്പറ്റി ആര്യ പറഞ്ഞു. അമ്മയും അനുജത്തിയും അച്ഛനും സന്തോഷത്തോടെ ആര്യയുടെ ആഗ്രഹത്തിന് സമ്മതം നല്‍കി. ടീച്ചര്‍ ആര്യയ്ക്ക് ഒരു വീഡിയോ അയച്ചു. അതില്‍ തൃശൂരുള്ള ഹെയര്‍ ബാങ്കി നെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിന്‍ പ്രകാരം ആര്യരത്‌ന കുടുംബത്തോടൊപ്പം തൃശൂരെത്തി. നിറഞ്ഞ മനസ്സോടെ തന്റെ മുടി മുഴുവനായും ആര്‍ സി സിയിലെ അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുവാനായി ഹെയര്‍ ബാങ്കിനെ ഏല്പിച്ചു.

ചലച്ചിത്ര രംഗത്ത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ ദീപ റെഡ്‌ലിപ്‌സ് മുടി ഏറ്റുവാങ്ങി. കാരുണ്യ പ്രവര്‍ത്തകന്‍ അഭിയും സംബന്ധിച്ചു. മറ്റുള്ളവര്‍ക്ക് പണം നല്‍കി സഹായിക്കുവാനുള്ള കഴിവ് തനിയ്‌ക്കോ കുടുംബത്തിനോ ഇല്ലാത്തതിനാല്‍ സ്വന്തം ശരീരത്തില്‍ നിന്നും മുടിയായും രക്തമായും ഒക്കെയേ തനിക്ക് കൊടുക്കാനാവുകയുള്ളൂവെന്ന് പതിനേഴുകാരിയായ ആര്യരത്‌ന പറയുന്നു. സ്വമനസ്സാലെയുള്ള ഈ പുണ്യപ്രവര്‍ത്തിയിലൂടെ പലര്‍ക്കും മാതൃകയാവാന്‍ ആര്യയ്ക്ക് കഴിയുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

- Advertisement -
Ad image

ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയും നീലംപേരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗവുമായ പതിനഞ്ചില്‍ ചിറ അനില്‍കുമാറിന്റെയും എഴുത്തുകാരിയും ആര്യ പഠിക്കുന്ന സ്‌കൂളിലെ പി ടി എ പ്രസിഡന്റുമായ ആശാ ജി കിടങ്ങൂരിന്റെയും മകളാണ് ആര്യരത്‌ന. സാഹിത്യ രംഗത്ത് സജീവമാണ് ആശ. ഇളയ മകള്‍ ആര്‍ച്ചാ അനില്‍ ആര്യ പഠിക്കുന്ന സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.

പഠനത്തോടൊപ്പം കലാപരമായ കഴിവുകളും ആര്യയ്ക്കുണ്ട്. കൊച്ചു കുട്ടിയായിരുന്നപ്പോഴേ വീടിന്റെ ഭിത്തിയില്‍ വരച്ചു തുടങ്ങിയ ആര്യരത്‌നയ്ക്ക് അമ്മയും അമ്മയുടെ സഹോദരിമാരും ചിത്രങ്ങള്‍ വരച്ചിരുന്നത് ഏറെ കൗതുകമുണ്ടാക്കിയിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി പങ്കെടുത്ത ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയതോടെ ആര്യരത്‌നയ്ക്ക് ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് നിരവധി സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞു.

ആറാം ക്ലാസ്സില്‍ വച്ച് സംസ്ഥാനതല യൂറിക്കാ വിജ്ഞാനോത്സവത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കവേ തൃശൂരില്‍ നടന്ന വര്‍ക്ക് എക്‌സ്പീരിയന്‍സ് മത്സരത്തില്‍ എംബ്രോയ്ഡറി വിഭാഗത്തില്‍ എ. ഗ്രേഡ് നേടിയിട്ടുണ്ട്.

ലോക് ഡൗണ്‍ സമയത്ത് ബോട്ടില്‍ ആര്‍ട്ട്, പോര്‍ട്രെയ്റ്റ്, മെഹന്തി വര്‍ക്ക്, ഡ്രീം ക്യാച്ചര്‍ നിര്‍മ്മാണം, ചുവരില്‍ ചിത്രം വരയ്ക്കല്‍, യൂ ട്യൂബ് വ്‌ളോഗ്, ഡൂഡില്‍ ആര്‍ട്ട് എന്നിവയെല്ലാം ഈ മിടുക്കി ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!