
റിയാദ്: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ യു എസിനോടും ഇസ്രായേലിനോടുമുള്ള വിരോധം ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേല്‍ നടപ്പാക്കിയപ്പോള്‍ സഹികെട്ട സൗദി അറേബ്യയും യു എ ഇയും തിരിച്ചടിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഇറാന്റെ ആക്രമണങ്ങളില്‍ കുറവു വന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മാര്‍ച്ച് അവസാനമാണ് ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ സൗദി അറേബ്യ രഹസ്യ സൈനികാക്രമണം നടത്തിയതതെന്ന് രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരെയും രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി വ്യോമസേന നടത്തിയെന്നാണ് കരുതപ്പെടുന്ന ആക്രമണം ഇറാനെതിരെ സൗദി അറേബ്യ നേരിട്ട് സൈനിക നടപടി സ്വീകരിച്ച ആദ്യ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആക്രമണത്തില്‍ ഏത് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കി.
സൗദിയുടെ രഹസ്യാക്രമണങ്ങള്‍ക്ക് ശേഷം കൂടുതല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റിയാദ് നയതന്ത്ര മാര്‍ഗങ്ങളിലൂടെ തെഹ്‌റാനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും രഹസ്യ നയതന്ത്ര ചര്‍ച്ചകള്‍ ശക്തമാക്കുകയും സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള അനൗപചാരിക ധാരണയിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു.
സൗദി സര്‍ക്കാര്‍ നേരിട്ട് ആക്രമണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മേഖലയില്‍ സ്ഥിരത ഉറപ്പാക്കാന്‍ സംഘര്‍ഷം കുറയ്ക്കലും ആത്മനിയന്ത്രണവും അനിവാര്യമാണ് എന്ന നിലപാട് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ചാക്രമണങ്ങള്‍ നടന്നതോടെ യു എ ഇയും ഇറാനെതിരെ സൈനികാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 25 മുതല്‍ 31 വരെ സൗദിക്കെതിരെ 105ലേറെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളാണ് നടന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മാര്‍ച്ച് അവസാനത്തിലെ തിരിച്ചടിക്കു ശേഷം ഇത് അടുത്ത ആഴ്ചയില്‍ 25ഓളം ആക്രമണങ്ങളായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

