

ദോഹ: ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നു. ഞായറാഴ്ച ദോഹയിലാണ് ചര്‍ച്ച നടക്കുകയെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മധ്യസ്ഥ ശ്രമം നടത്തുന്ന ഖത്തര്‍, യു എസ്, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഠിനമായ പ്രയത്‌നമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഈജിപ്ത് ഹമാസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ദോഹയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി, യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, സി ഐ എ മേധാവി ബില്‍ ബേണ്‍സ്, ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബേര്‍ണിയ എന്നിവര്‍ ചര്‍ച്ച ചെയ്യും. ഹമാസ് നേതാക്കളോട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ചകള്‍ പുന:രാരംഭിക്കാനുള്ള ശ്രമം നടന്നത്.
ചര്‍ച്ചകള്‍ പുന:രാരംഭിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ദോഹയിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ എന്‍ക്ലേവില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ചാല്‍ മാത്രമേ ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകൂ എന്ന് ഹമാസ് ഇതിനകം ഈജിപ്തിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലെ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചീഫ് ഖലീല്‍ അല്‍-ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തതായി മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങുകയും കുടിയിറക്കപ്പെട്ട ആളുകളെ തിരികെ കൊണ്ടുവരാന്‍ അനുവദിക്കുകയും തടവുകാരുടെ കൈമാറ്റ കരാറിന് സമ്മതിക്കുകയും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

