Connect with us

Featured

ഹൈദരബാദിനോട് പരാജയം വാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

Published

on


കൊച്ചി: തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങി. ഐ എസ് എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ ചാമ്പ്യന്‍മാര്‍ക്കായി ബോര്‍ഹ ഹെരേരയാണ് വിജയഗോള്‍ നേടിയത്. 20 കളിയില്‍ 31 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് ബംഗളൂരു എഫ് സിയുമായാണ് പ്ലേ ഓഫ് പോരാട്ടം. മാര്‍ച്ച് മൂന്നിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കളി.

ഹൈദരാബാദിനെതിരായ കളിയില്‍ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ മാര്‍കോ ലെസ്‌കോവിച്ച് പരിക്കുമാറി തിരിച്ചെത്തി. നിഷു കുമാറും വിക്ടര്‍ മോന്‍ഗിലും ഇറങ്ങിയില്ല. ജെസെല്‍ കര്‍ണെയ്‌റോ, റുയ്വാ ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദ് തിരിച്ചെത്തി. കെ പി രാഹുലിന് പകരം വിബിന്‍ മോഹനനും ജീക്‌സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരിയുമെത്തി. ബ്രൈസ് മിറാന്‍ഡ, ഇവാന്‍ കലിയുഷ്‌നി, അഡ്രിയാന്‍ ലൂണ എന്നിവര്‍ തുടര്‍ന്നു. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍. ഹൈദരാബാദിനായി ഗുര്‍മീത് സിങ് ഗോള്‍വല കാത്തു. നിഖില്‍ പൂജാരി, നിം ദോര്‍ജീ, ഒഡെയ് ഒനെയ്ന്‍ഡ്യ, ആകാശ് മിശ്ര എന്നിവര്‍ പ്രതിരോധത്തില്‍. സഹില്‍ ടവോറ, ബോറ്യാ ഹെരേര, മുഹമ്മദ് യാസിര്‍, ജോയെല്‍ ചിയാന്‍സീ, ഹാളീചരണ്‍ നര്‍സാറി എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ഹാവിയെര്‍ സിവേറിയോ.

ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണത്തോടെയായിരുന്നു കളിയുടെ തുടക്കം. ഇടതുവശം കേന്ദ്രീകരിച്ച് ജെസെലും ബ്രൈസും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് കരുത്തേകി. കളിയുടെ പതിമൂന്നാം മിനിറ്റില്‍ വിബിന്‍ മോഹനന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിന് അരികിലൂടെ പറന്നു. ഇതിനിടെ ഹൈദരാബാദിന്റെ ഒരു ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ തടയാന്‍ ഹൈദരാബാദ് പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളിയൊഴുക്ക് തടസപ്പെട്ടു. ലൂണയ്ക്ക് കിട്ടിയ ഫ്രീകിക്ക് ഗുര്‍മീത് പിടിച്ചെടുത്തു.

29-ാം മിനിറ്റില്‍ ഹൈദരാബാദ് മുന്നിലെത്തി. ബോര്‍ഹ ഹെരേരയുടെ ഗോളിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ലീഡ് നേടിയത്. മധ്യവരയ്ക്കിപ്പുറത്ത് നിന്ന് മുഹമ്മദ് യാസിര്‍ നടത്തിയ ഒറ്റയാന്‍ നീക്കമാണ് ഗോളിലേക്കെത്തിയത്. ഇടതുഭാഗത്ത് ഹാളീചരണ്‍ നര്‍സാറി ഹെരേരയെ ലക്ഷ്യമാക്കി പന്ത് നല്‍കി. ബ്ലാസ്റ്റേഴ്‌സിന് അപകടമൊഴിവാക്കാനായില്ല. 35-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ മറ്റൊരു നീക്കം വലയിലെത്തി. എന്നാല്‍ അവര്‍ക്ക് അധികം ആഘോഷിക്കാനായില്ല. ലക്ഷ്യം കണ്ട ജോയെല്‍ ചിയാനെസെ ഓഫ് സൈഡായിരുന്നു. റഫറി ഓഫ് സൈഡ് വിധിച്ചു.

ഒരു ഗോളിന് പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്‌സ് തളര്‍ന്നില്ല. നിരന്തരം അവര്‍ ഹൈദരാബാദ് ബോക്‌സില്‍ ചലനമുണ്ടാക്കി. ഇതിനിടെ സഹലിന് കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. 41-ാം മിനിറ്റില്‍ ലൂണയുടെ മനോഹരമായ ക്രോസ് ബോക്‌സിലേക്ക് കയറിയെങ്കിലും പ്രതിരോധം തടഞ്ഞു. ഒരു ഗോള്‍ കടവുമായി ബ്ലാസ്റ്റേഴ്‌സ് ഇടവേളയ്ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയില്‍ കൃത്യമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ഹൈദരാബാദ് പ്രതിരോധത്തെ മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. 62-ാം മിനിറ്റില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. കലിയുഷ്‌നിക്ക് പകരം അപോസ്തലോസ് ജിയാനുവും ബ്രൈസിന് പകരം ഡാനിഷ് ഫാറൂഖും ആയുഷിന് പകരം നിഷു കുമാറും കളത്തിലെത്തി. തുടര്‍ന്ന് നല്ല നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് ഗോള്‍ മുഖത്തേക്കെത്തി. ഇതിനിടെ ബോക്‌സിനരികെവച്ച് ലൂണ തൊടുത്ത ഫ്രീകിക്ക് പുറത്തുപോയി. ഡാനിഷിന്റെ ഷോട്ടും ബാറിന് മുകളിലൂടെ പറന്നു. ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. 75-ാം മിനിറ്റില്‍ സഹലിന് പകരം നിഹാല്‍ നിധീഷ് കളത്തിലെത്തി. അവസാന നിമിഷങ്ങളില്‍ തകര്‍പ്പന്‍ കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. 87-ാം മിനിറ്റില്‍ കളിയിലെ അവസാന മാറ്റംവരുത്തി. ഹോര്‍മിപാമിന് പകരം വി ബിജോയ് എത്തി. പൊരുതിക്കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് സമനില പിടിക്കാനായില്ല. കൊച്ചിയില്‍ ഏഴ് കളി ജയിച്ചപ്പോള്‍ മൂന്നില്‍ തോറ്റു.


error: Content is protected !!