Featured
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ തുടരുന്നു
വാരണാസി: കാശിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ രണ്ടാം ദിവസവും തുടരുന്നു. അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും അടങ്ങുന്ന കോടതി നിയോഗിച്ച സമിതിയാണ് പള്ളിയില്‍ സര്‍വേ നടത്തുന്നത്. പള്ളിയ്ക്ക് ചുറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ഭാഗമായിരുന്നതെന്ന് പറയപ്പെടുന്ന ഭാഗങ്ങളിലായിരിക്കും ഇന്ന് സര്‍വേ. പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സംഘം പകര്‍ത്തിയിട്ടുണ്ട്. ഇന്നലെ നടന്ന സര്‍വേയില്‍ പള്ളിയിലെ മൂന്ന് ലോക്കുകള്‍ തുറന്നിരുന്നു.
സര്‍വേ ഇന്ന് അവസാനിക്കുമെന്നാണ് നിഗമനം. പള്ളിയില്‍ നിന്നും ക്ഷേത്രം നിലനിന്നിരുന്നതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ കണ്ടെത്തിയതായി ഹിന്ദുഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെച്ചിരുന്നു. ഗ്യാന്‍വാപിയില്‍ നടക്കുന്ന സര്‍വേ 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. 1945 ആഗസ്റ്റ് 15നുണ്ടായിരുന്ന അതേ നിലയില്‍ തന്നെ ആരാധനാലയങ്ങള്‍ക്ക് തുടരാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം.
വാരണാസി കോടതിയാണ് ഗ്യാന്‍വ്യാപി മസ്ജിദിന് പുറത്തുള്ള സ്ഥലങ്ങളില്‍ സര്‍വേയും വീഡിയോഗ്രഫിയും നടത്താന്‍ അനുമതി നല്‍കിയത്.
ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്.